Monday, September 29, 2008

ശ്രീമദ്‌ ഭഗവത്‌ ഗീത 2 - 41. -43

41. വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാഹ്യനന്താശ്ച ബുദ്ധയോവ്യവസായിനാം

ഇഹ വ്യവസായാത്മികാ ബുദ്ധിഃ ഏക = ഇവിടെ നിശ്ചയമുള്ളതായ ബുദ്ധി ഒന്നു മാത്രം
അവ്യവസായിനാം ബുദ്ധയഃ = നിശ്ചയമില്ലാത്തവരുടെ ബുദ്ധികള്‍
ബഹുശാഖാഃ അനന്താഃ ച= പലതരത്തിലുള്ളവയും അന്തമില്ലാത്തവയും ആണ്‌.

ഏതെങ്കിലും ഒരു കാര്യത്തില്‍ നിശ്ചയിച്ചുറച്ച്‌ കര്‍മ്മം ചെയ്യുന്നവനാണ്‌ വ്യവസായി. പലതരം കര്‍മ്മങ്ങളില്‍ മാറിമാറി ഇഛ വയ്കുന്നവന്‍ അവ്യവസായി. അവന്‍ കാമിയാകുന്നു. അവന്‍ നിഷ്കാമകര്‍മ്മം ചെയ്യുവാന്‍ സമര്‍ത്ഥനല്ല താനും. അവന്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇഷ്ടം മാറിമാറിവരും.

ഒരേ ഒരിഷ്ടം മാത്രം വയ്ക്കുകയാണെങ്കില്‍ അത്‌ ജ്ഞാനസമ്പാദനം ആകണം. അതില്‍ മനസ്സു പാകപ്പെടുത്തുവാന്‍ വേണ്ടി നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുകയും വേണം

42. യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ നാന്യദസ്തീതി വാദിനഃ

വേദവാദരതാഃ അന്യത്‌ ന അസ്തി ഇതി വാദിനഃ അവിപശ്ചിതഃ = വേദവാക്കുകളില്‍ മാത്രം സന്തോഷിക്കുന്നവരും, മറ്റൊന്ന്‌ ഇല്ല എന്നു പറയുന്നവരുമായ അവിദ്വാന്മാര്‍
പുഷ്പിതാം യാം ഇമാം വാചം പ്രവദന്തി = പുഷ്പമുള്ളതായ ഈ വാക്കുകളെ പറയുന്നു.

ഈ അവിദ്വാന്മാര്‍ വേദത്തിലെ വാക്കുകളില്‍ ഇഷ്ടമുള്ളവരാണ്‌ . അവര്‍ അതിലെ കര്‍മ്മകാണ്ഡത്തില്‍ പറയുന്ന അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതില്‍ തല്‍പരരാണ്‌ എന്നര്‍ത്ഥം . സ്വര്‍ഗ്ഗപ്രാപ്തി ലക്ഷ്യമാക്കിയുള്ള ഈ കര്‍മ്മങ്ങള്‍ ചെയ്യുന്ന അവര്‍ക്ക്‌ നശ്വരമായ സ്വര്‍ഗ്ഗപ്രാപ്തി മാത്രമേ ലഭിക്കുന്നുള്ളു- മോക്ഷം ലഭ്യമല്ല. അതുകൊണ്ടാണ്‌ പുഷ്പം ഉള്ളതായ എന്നു പറഞ്ഞത്‌ - ഫലം ഇല്ല എന്ന്‌. ആ കാണുന്ന സൗന്ദര്യത്തില്‍ ഭ്രമിക്കുന്നു, പഴങ്ങള്‍ ലഭിക്കുന്നില്ല.

43.കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി

സ്വര്‍ഗ്ഗപരാഃ ഭോഗൈശ്വര്യഗതിം പ്രതി കാമാത്മാനഃ = സ്വര്‍ഗ്ഗത്തെ ശ്രേഷ്ഠമായി കരുതുന്നവരും, ഭോഗത്തിനുപകരിക്കുന്ന ഐശ്വര്യലബ്ധിയെ കാമിക്കുന്നവരും ആയ ഇവര്‍
ക്രിയാവിശേഷബഹുലാം = അനേകം അനുഷ്ഠാനങ്ങളെ പ്രതിപാദിക്കുന്ന
ജന്മകര്‍മ്മഹലപ്രദാം വാചം (പ്രവദന്തി) = ജന്മങ്ങളെയും കര്‍മ്മങ്ങളെയും നല്‍കുന്ന ( വീണ്ടും വീണ്ടും ജന്മം എടുക്കുവാന്‍ മാത്രം ഉതകുന്ന) വാക്കുകള്‍ പറയുന്നു.

2 comments:

Unknown said...

നമസ്തേ.
42. യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ നാന്യദസ്തീതി വാദിനഃ

ശ്ലോകം 42 ഒന്നു കൂടി വ്യക്തമാക്കാമോ?
വേദത്തില്‍ കര്‍മകാണ്ഡമാണോ ഉള്ളത്? വേദം പഠിക്കുന്നവന്‍ അവിദ്വാന്‍ ആണെന്നാണോ വ്യാഖ്യാനം? ആണെങ്കില്‍, ക്ഷമിക്കണം, അങ്ങ് വേദനിന്ദകന്‍ ആവും, അങ്ങനെ നാസ്തികനും
(പ്രമാണം:മനുസ്മൃതി-വേദനിന്ദകോ നാസ്തിക:)
മറുനാട്ടില്‍ കഴിയുന്ന ഒരു പ്രവാസിയുടെ വേവലാതിയാണ് ഇത്. വേദത്തെ മാത്രം പ്രമാണമാക്കണമെന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയെ മാനിക്കുന്ന, പ്രശസ്ത വേദപണ്ഡിതന്‍ സ്വ.നരേന്ദ്ര ഭൂഷണ്‍ അവര്‍കളുടെ ശിഷ്യനാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു എഞ്ചിനീയര്‍ ആണ് ഈ സാഹസം എഴുതുന്നത്‌..., അവിവേകം പൊറുക്കുക. ഞാന്‍ വേദ-സംസ്കൃത പണ്ഡിതനല്ല. ഒരു വിദ്യാര്‍ത്ഥി മാത്രം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വേദം പഠിക്കുന്നവന്‍ അവിദ്വാന്‍ ആണെന്നാണോ വ്യാഖ്യാനം? "

അങ്ങനെ അല്ലല്ലൊ
നിഷ്കാമകർമ്മത്തെ അല്ലെ ഭഗവാൻ പറയുവാൻ വന്നത്?

സ്വർഗ്ഗാദിലബ്ധിയ്ക്കു വേണ്ടിയുള്ള കർമ്മങ്ങളെ ആണ് ഇവിടെ അവ്യവസായികൾ ചെയ്യുന്നതായി പറയുന്നത്.
അവ അനിത്യഫലങ്ങൾ ആണ്.

വായിച്ചതിനും അഭിപ്രായത്തിനും നന്ദി